Wednesday, October 13, 2010

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു. 


പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. 

അഗോറഫോബിയ
View Slideshow ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. 

ലക്ഷണങ്ങള്‍ 
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. 

ചികിത്സ: 
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു


Monday, October 11, 2010

ഞാന്‍


ശരാശരി തലത്തില്‍ ചിന്തിക്കുകയും ആ ചിന്തകള്‍ കഴിയും വിധം
പ്രവര്‍ത്തിയിലേക്ക് കൊണ്ടു വരികയും ചെയ്യുന്ന ഒരു സാധാരണക്കാരന്‍.

എനിക്ക് എന്‍റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്, വ്യക്തിത്വമുണ്ട്, സ്വാതന്ത്ര്യം ഉണ്ട്.
ചിലപ്പോഴെങ്കിലും അതുകൊണ്ട് തന്നെ ഞാന്‍ ഒരു താന്തോന്നിയും നിഷേധിയും ഒക്കെയാണ് .. (എന്നെ അടുത്ത് അറിയുന്നവര്‍ക്ക്)
എങ്കിലും സൗഹൃദം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്.
ആരോടും പെട്ടെന്ന് ഇണങ്ങാനും പിണങ്ങാനും കഴിയുന്ന,
സ്വന്തം മനോരാജ്യങ്ങളില്‍ രാപകല്‍ ഭേദമെന്യ വിഹരിക്കാന്‍ ഇഷ്ടപ്പെടുന്ന,
മഴയും പുഴയും വാചകമടിയും ഒരുപാടു ഇഷ്ടപെടുന്ന,
സ്കൂള്‍ ദിനവും, കലാലയ ദിനവും, ഒക്കെ വെറുതെ ഓര്‍ക്കാന്‍ ആഗ്രഹമുള്ള,
ഏകാന്തതയെ പ്രണയിക്കുകയും ഒപ്പം തന്നെ ചിലപ്പോളെല്ലാം വെറുക്കുകയും ചെയ്യുന്ന,
എവിടെനിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്ന (ഒരിക്കലും അതിന് സാധിക്കാത്ത)
ഒരുപാടു സുഹൃത്തുക്കളുണ്ടായിട്ടും ചിലപ്പോഴൊക്കെ അവരില്‍ നിന്നും വേറിട്ട മനസുമായി എവിടേക്കോ പോകുന്ന,
ഈ ജീവിതം മുഴുവന്‍ നാട്ടിന്‍പുറത്തിന്‍റെ വിശുദ്ധിയും പവിത്രതയും
സൗന്ദര്യവും ഇഷ്ടപെടുന്ന.....
ഒരു തനി നാട്ടിന്‍ പുറത്തുകാരന്‍.
ഉള്ളത് കൊണ്ട് സന്തോഷത്തോടെയും സമധാനത്തോടെയും
ജീവിതം ആര്‍മാദിക്കണം എന്ന് കരുതുന്ന അലസന്‍ ..
വെറും അപ്രശസ്തന്‍ എന്നാല്‍ വിശ്വസ്തന്‍.....ഇതാണ് ഞാന്‍ എന്ന വൃക്തി...

ഇനിയൊരു നൂറു തവണ ജനിക്കേണ്ടി വന്നാലും എനിക്കു സന്തോഷമേ ഉള്ളൂ.
പക്ഷേ അപ്പോഴും എന്‍റെ ജന്മനാട് ...കേരളമായിരിക്കണം ..
ഇന്നലെകള്‍ എന്നോട് പറഞ്ഞത് ഇന്നേക്കായി കാത്തിരിക്കാനായിരുന്നു.
കുട്ടികാലത്ത് ശാസ്ത്ര സാഹിത്യകലാ രംഗത്ത് അതിനിപുണനായിരുന്നു (!!)
പതിനഞ്ചാമത്തെ വയസ്സില്‍ ഒരു കുഴിനഖം വന്ന് അമ്മാതിരി സിദ്ധികളൊക്കെ കൈമോശം വന്നു.
എന്നെപ്പറ്റി നാലാളെങ്കിലും നല്ലത് പറയണം എന്നൊക്കെ ആഗ്രഹമുണ്ട്.
ആരും പറയാന്‍ തയ്യാറാവാത്തതുകൊണ്ട് ഞാന്‍ തന്നെ പറയാം.......
സദ്‌ സ്വഭാവി ,സദ്‌ ഗുണസമ്പന്നന്‍ , സത്യസന്ധന്‍ , ശ്ശ്യൊ,.... എന്നെ വിശേഷിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
ചുരുക്കത്തീപ്പറഞ്ഞാ ഒരൊന്നൊന്നര ഒന്നേമുക്കാല്‍ മാന്യന്‍ .
....വിശ്വാസം ആയില്ല അല്ലേ ...അമ്മയാണു സത്യം !!!
സ്വാഗതം സുഹൃത്തേ...അടുക്കും ചിട്ടയും ഇല്ലാത്ത..
എന്‍റെ കൊച്ചു ജീവിതത്തിലേക്ക്.

പഴയ സുഹൃത്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഇരിക്കാനും പുതിയ സുഹൃത്തുക്കളുമായി കൂട്ടുകെട്ടുണ്ടാക്കാനും ഞാന്‍ ഇഷ്ട്ടപ്പെടുന്നു. പക്ഷെ താങ്കളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വെറും ഒരു നമ്പര്‍ ആയി മാത്രം താങ്കളുടെ പ്രൊഫൈലില്‍ കടന്നു കൂടാന്‍ എനിക്ക് താല്പര്യം ഇല്ല. ഞാന്‍ സ്ക്രാപ്പ് അയച്ചാല്‍ അതിന് മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു. അതുപോലെ താങ്കളുടെ സ്ക്രാപ്പുകള്‍ക്ക് ഞാന്‍ സമയാസമയം മറുപടി അയക്കുന്നതുമായിരിക്കും. ഒരു കാര്യം കൂടി...എനിക്ക് ദൈവവിശ്വാസം ആവിശ്യത്തിനുണ്ട്. ആരും ജാതി/മതപുരോഗമനത്തിന് വേണ്ടി എന്നേ സമീപിക്കരുത്; അതില്‍ എനിക്ക് അശ്ശേഷം താല്പര്യമില്ല.

Sunday, February 14, 2010

ചോര വീണ മണ്ണിൽ

ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം...ഉം..ലാൽ സലാം

മൂർച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങൾ തന്നെയാണതോർക്കണം
ഓർമകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്

നട്ടു കണ്ണു നട്ടു നാം വളർത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികൾ ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടി പിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്ത സാക്ഷികൾക്കു ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ

ലാൽ സലാം ലാൽ സലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചു പോയിടാതെ മിഴി തെളിച്ചു നോക്കുവിൻ
നേരു നേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾ വഴിയിലെന്നും അമര ഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ
തല വടിക്കുന്നോർക്കു തലവനാം ബാലൻ
വെറുമൊരു ബാലനല്ലിവനൊരു കാലൻ


ബാലൻ ഒരു കാലൻ
മുടിമുറിശീലൻ അതി ലോലൻ
മുടിവടിവേലഞനത്തോഴൻ
നമ്മുടെ ബാലൻ ബാലൻ ബാലൻ

പുളകം പതയ്ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശ പ്രകാശാ
ആമാശയത്തിന്റെ ആശ നിറവേറ്റാൻ
രോമാശയങ്ങൾ അറുക്കുന്ന വീരാ....
താര രാജാവിന്റെ സ്നേഹിതൻ ബാലൻ
ഈരാറ്റുപേട്ടേന്ന് വേരറ്റ ബാലൻ
ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ
എല്ലാമൊളിപ്പിച്ച് വെക്കുന്ന കള്ളൻ ( ബാലൻ ഒരു കാലൻ....)

കവിളിൽ തലോടുന്ന ബ്ലേഡിനെ പോലെ
സ്റ്റെയിൻലെസ്സ് സ്റ്റീലിൻ മനസ്സാണു ബാലൻ
കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോൾ
നിണം പൊടിക്കുന്നൊരു ക്ഷൌരപ്രവീണൻ ( ബാലൻ ഒരു കാലൻ..)

പവനരച്ചെഴുതുന്ന കോലങ്ങളെന്നും

സൂര്യോദയം തങ്ക സൂര്യോദയം
സൂര്യോദയം
ആ..ആ.ആ.ആ..
സാ സാ പാ പാ സാ സാ പാ പാ സാ സാ...
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
സരിഗമപാ പാ ധ ധ പ മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ

പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ ( പവന ... )

സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ

സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ

തിരുക്കുറൾ പുകൾ പാടി കിളികുലമിളകുന്നു (2)
ഹൃദയങ്ങൾ തൊഴു കയ്യിൽ ഗായത്രിയുതിരുന്നു (2)
ചിലപ്പതികാരം ചിതറുന്ന വാനിൽ ഇല കണമേ നിൻ ഭരതവും പാട്ടും (2)
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കൽ... ( പവന... )

പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ (2)
ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം (2)
ജല സാധകം വിൺ ഗംഗയിലാടാൻ
സരിഗമ പോലും സ്വയമുണരുന്നു (2)
പകരൂ പകരൂ പനിനീർ കുടഞ്ഞു മേഘ ദൂതു തുടരൂ ( പവന.. )

മായാമാളവ ഗൗള

രാഗമാലിക -1

മായാമാളവ ഗൗള

72 മേളകർത്താരാഗങ്ങളിൽ 15-ആമത്തെ മേളകർത്താരാഗമാണ് മായാമാളവ ഗൗള.
കർണ്ണാടക സംഗീതവിദ്യാർത്ഥികൾ ഒരുപാട്കാലമായി പ്രാഥമിക സംഗീതപഠനം നടത്തുന്നത്‌ മായാമാളവഗൗള എന്ന രാഗത്തിലൂടെയാണ്. പുരന്ദരദാസരുടെ കാലത്താണ് ഈ രാഗം പ്രാഥമിക സംഗീതപഠനത്തിന് അടിസ്ഥാനരാഗമായി അംഗീകരിക്കപ്പെട്ടത്. ശുദ്ധസ്വരങ്ങൾ മാത്രമുള്ള ഒരു രാഗമായതിനാലും, പുരന്ദര ദാസരുടെ കാലത്ത് പ്രാമുഖ്യം ഉണ്ടായിരുന്ന കൃതികളിൽ ഈ രാഗവും, അതിന്റെ ജന്യ രാഗങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നതും എല്ലാം ഇതിനു കാരണമായിരിക്കാം. ഈ രാഗത്തിൽ അചലസ്വരങ്ങളും, ഗമകസ്വരങ്ങളും, ജണ്ടധാട്ടു പ്രയോഗങ്ങളും നിഷ്പ്രയാസം പ്രകടിപ്പിക്കാൻ കഴിയുമെന്നുള്ളതു കൊണ്ടുമാണ് ഇത് അടിസ്ഥാനരാഗമായി ഉപയോഗിച്ചു വരുന്നതെന്നു ദക്ഷിണേന്ത്യൻ സംഗീതമെന്ന പുസ്തകത്തിൽ എ.കെ രവീന്ദ്രനാഥ് സൂചിപ്പിക്കുന്നു. മേള കർത്താപദ്ധതി നിലവിൽ വരുന്നതിന്നു മുൻപ് ഈ രാഗം 'മാളവ ഗൗള' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നെ കടപയാദി സൂത്രമനുസരിച്ച് ക്രമസംഖ്യാ നിർണ്ണയത്തിനു വേണ്ടി 'മാ', 'യാ' എന്ന രണ്ടക്ഷരങ്ങൾ കൂട്ടിചേർത്തതോടെ ഈ രാഗം "മായാ മാളവ ഗൗള" എന്നറിയപ്പെടാൻ തുടങ്ങി.

സമ്പൂർണ്ണമായ ആരോഹണാവരോഹണങ്ങൾ.

ആരോഹണം: സ രി ഗ മ പ ധ നി സ
അവരോഹണം:സ നി ധ പ മ ഗ രി സ

സ്വരസ്ഥാനങ്ങൾ:

ഷഡ്ജം, ശുദ്ധരിഷഭം, അന്തരഗാന്ധാരം,ശുദ്ധമദ്ധ്യമം, പഞ്ചമം, ശുദ്ധധൈവതം,കാകലിനിഷാദം.

ഈ രാഗത്തിന്റെ ജീവസ്വരങ്ങൾ എന്നു പറയുന്നത് ഗാന്ധാരവും, നിഷാദവുമാണ്..ശാന്തരസം ഉളവാക്കുന്ന ഒരു രാഗമാണ് ഇത്.ഈ രാഗം ഏതു സമയത്തും പാടാവുന്നതാണെങ്കിലും ദിവസത്തിന്റെ ആദ്യയാമത്തിൽ പാടുമ്പോഴാണ് കൂടുതൽ ശോഭിക്കുന്നതെന്ന് സംഗീത വിദുഷികൾ അവകാശപ്പെടുന്നു. ഷഡ്ജത്തിൽ നിന്നാണ്ഈ രാഗത്തിലുള്ള ഒട്ടുമിക്ക കൃതികളും ആരംഭിക്കുന്നത്.ഹിന്ദുസ്ഥാനീ സംഗീതത്തിലെ ' ഭൈരവ്' ഈ രാഗത്തിനു സമാനമായ രാഗമാണ്.പൗരാണിക രാഗങ്ങളിൽപ്പെട്ട ഒരു രാഗം കൂടിയാണിത്. കഥകളിയിൽ ഈ രാഗത്തിനോട് ഏകദേശം സമാനമായി വരുന്ന രാഗമാണ് നാഥനാമക്രിയ. ഗൗള, മലഹരി, രേവഗുപ്തി, സവേരി എന്നീ രാഗങ്ങൾ മായാമാളവഗൗളയുടെ ചില ജന്യരാഗങ്ങളാണ്.

ഈ രാഗത്തിലെ പ്രധാനപ്പെട്ട ചില കൃതികൾ:

1: രവികോടിതേജ ---- ലക്ഷണ ഗീതം ---- വെങ്കിടമഖി
2: സരസിജനാഭ മുരാരേ ------- ആദിതാള വർണ്ണം --- സ്വാതിതിരുന്നാൾ
3: മേരുസമാന ---ആദി ---ത്യാഗരാജസ്വാമി
4: ദേവ ദേവ --- രൂപകം ---സ്വാതി തിരുന്നാൾ
5: മായാതീതസ്വരൂപിണീ -- രൂപകം -- പൊന്നയ്യ പിള്ള
6: ശ്രീ നാഥാദി ഗുരുഗുഹോ -- ആദി --- മുത്തുസ്വാമി ദീക്ഷിതർ
7: ഉൻപാദമേ -- ആദി ---- പാപനാശം ശിവൻ
8: തുളസീദള മുലചേ ----- രൂപകം ---- ത്യാഗരാജസ്വാമി

ഈ രാഗത്തിൽ വരുന്ന ചില കഥകളിപ്പദങ്ങൾ:

കാരുണ്യാനിധേ കാന്താ ----- കുചേലവൃത്തം
സ്വൽപ പുണ്യയായേൻ ---- നളചരിതം നാലാം ദിവസം
സഖിമാരേ നമുക്കു ----- നളചരിതം ഒന്നാം ദിവസം
മാനവേന്ദ്ര കുമാര പാലയ ----- ഉത്തരാ സ്വയംവരം

സിനിമാ ഗാനങ്ങൾ

രാജമാതംഗി പാർവ്വതി (ഭരതം)
പവനരച്ചെഴുതുന്നു കോലങ്ങളെന്നും (വിയറ്റ്നാം കോളനി)
കുയില പുടിച്ച്കൂട്ടിലടച്ച് (ചിന്നതമ്പി)
ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി (പൊന്മുടിപുഴയോരത്ത്)

ഈ രാഗത്തിലെ എല്ലാവരും ധാരാളം കേട്ടിട്ടുള്ള ഒരു കീർത്തനവും,

അതിന്റെ എകദേശ അർത്ഥവും കൂടി താഴെ ചേർക്കുന്നു.

ദേവ ദേവ കലയാമിതേ ---- രൂപക താളം --- സ്വാതി തിരുന്നാൾ കൃതി

പല്ലവി

ദേവ ദേവ കലയാമിതേ
ചരണാംബുജ സേവ നം

അനുപല്ലവി

ഭുവനത്രയ നായകാ
ഭൂരികരുണയാമമ
ഭവതാപമാഖിലം
വാരായ രമാകാന്ത

ചരണം 1

പരമഹംസാളിഗേയ പവിത്ര തര ഘോര ദുരത ചരിതദിന മനു ശ്രവണനിരത-
പര ജനനികര കാമിതാർത്ഥ പരിപൂരണ ലോലുപ ഭൂരി മനോഞ്ജപാംഗ

ചരണം 2

വാരണ ദുസ്സഹാരി വാരണ ബഹു നിപുണ പുരുഹു താമര പൂജിത ഭവ്യ ചരണയുഗ-
വിരചയ ശുഭമയി വിഷദനാഭിജാത ഭാരതീശകൃതനുതി പരമ തുഷ്ട ഭഗവാൻ

ചരണം 3

ജാതരൂപ നിഭചേല
ജന്മാർജ്ജിത മമാഖില
പാതകസഞ്ജയാമിഹ
വാരായാ കരുണയാ
ദിതി ജാളിവിദളനാ
ദീനബന്ധോ മാമവ
ശ്രിതവിബുധ ജാലശ്രീ
പദ്മനാഭ ശൗരേ

അല്ലയോ ദേവന്മാർക്കും ദേവനായുള്ളവനേ,ഞാൻ അങ്ങയുടെ താമരപൂ പോലുള്ള ചരണങ്ങളെ സേവിക്കുന്നു.(പൂജിക്കുന്നു).മൂന്നുലോകങ്ങളേയും നയിക്കുന്നവനേ,ഏറ്റവും കരുണയോടെ എന്റെ സം്സാര ദു:ഖം മുഴുവനും ഇല്ലാതാക്കണേ ലക്ഷ്മീ വല്ലഭ. ശരീരം സ്വീകരിച്ചവനേ , ഏറ്റവും ശോഭയുള്ളവനേ,ജന്മങ്ങളിലൂടെ സമ്പാദിച്ച എന്റെ എല്ലാ പാപ സമൂഹങ്ങളേയും ഇവിടെ കരുണയോടു കൂടി ഇല്ലാതാക്കണമേ.അസുരവംശത്തെ നശിപ്പിച്ചവനേ,വലയുന്ന വാക്ക്ആശ്രയമായുള്ളവനേ,ദേവ സമൂഹത്താൽ ആശ്രയിക്കപ്പെട്ടവനേ,ശ്രീ പദ്മനാഭ, ശൗരേ എന്നെ രക്ഷിക്കേണമേ. ( എകദേശ അർത്ഥമാണ്. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരുമല്ലോ )

രാഗമാലിക

പ്രിയരേ,

നാം ശാസ്ത്രീയമായി സംഗീതത്തെ നിരീക്ഷിക്കുന്ന,രാഗങ്ങളുടെ അറിവുകളിലൂടെ സൂക്ഷ്മമായ സംഗീതജ്ഞാനത്തിലേക്കു വഴി തുറക്കുന്ന ഒരു പംക്തി “രാഗമാലിക“ എന്ന പേരിൽ ആരംഭിക്കുകയാണ്.അതിനു പ്രാ‍രംഭമായി,സംഗീതത്തിന്റെ ശാസ്ത്രീയഘടകങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ, ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികസംജ്ഞകളെ കഴിയുന്നത്ര ലളിതമായും ചുരുക്കിയും ഒന്നു പരിചയപ്പെടുത്തുകയാണ്.തുടർന്ന്,സംഗീതത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കുവാൻ ശ്രമിക്കുന്നവർക്ക് ഇതു സഹായകമാകുമെന്നു കരുതുന്നു.

സംഗീതം

ഹൃദയാവർജ്ജകമായ ശബ്ദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ലളിതകലയാണ് ഇവിടെ സംഗീതം എന്ന വാക്കു കൊണ്ടു വിവക്ഷിക്കുന്നത്.സുശ്രാവ്യങ്ങളായ ശബ്ദസമൂഹങ്ങളെക്കൊണ്ട് ഹൃദയത്തിൽ ഉൽകൃഷ്ടവികാരങ്ങളുളവാക്കി ആനന്ദം ജനിപ്പിക്കുകയാണ് സംഗീതം ചെയ്യുന്നത്.‌“പശുർവേത്തി ശിശുർവേത്തി വേത്തി ഗാനരസം ഫണീ” (മൃഗവും ശിശുവും സർപ്പവും സംഗീതമാസ്വദിക്കുന്നു) എന്നു നാം പണ്ടേ കരുതിപ്പോന്നു.സർവ്വാശ്ലേഷിയായ കലയാണ് സംഗീതം.ഗാന്ധർവ്വമെന്ന പേരിൽ ഒരു ഉപവേദമായി സംഗീതത്തെയും നാം സ്വീകരിച്ചിട്ടുണ്ട്.

സംഗീത വിഭാഗങ്ങൾ

സംഗീതത്തെ പൊതുവേ മാർഗം എന്നും ദേശീ എന്നും രണ്ടാക്കി തിരിക്കാം.യാഗകാര്യങ്ങളിൽ പ്രയോഗിക്കപ്പെടുന്ന വൈദികസംഗീതത്തെ മാർഗിയെന്നും,ലോകത്തിൽ ഗായകന്മാരാൽ പ്രയോഗിക്കപ്പെടുന്ന സംഗീതത്തെ ദേശിയെന്നും സംഗീതദാമോദരമെന്ന ലക്ഷണഗ്രന്ഥത്തിൽ പറയുന്നു.എന്നാൽ,ശാർങ‌ദേവന്റെ സംഗീതരത്നാകരത്തിലും അതിന്റെ വ്യാഖ്യാനങ്ങളിലും മാർഗ്ഗിദേശികൾ രണ്ടും ലൗകികസംഗീതത്തിൽ തന്നെയുള്ളതാണെന്നാണ് പറയുന്നത്.ഭരതാദി മഹർഷിമാരാൽ പരമശിവനു മുന്നിൽ പ്രയോഗിക്കപ്പെട്ട വ്യവസ്ഥാപിത സംഗീതം മാർഗവും ഓരോ ദേശത്തിലും പലമട്ടായി വ്യാപിച്ചിരിക്കുന്ന സംഗീതം ദേശിയും ആണെന്നു തുടർന്നു പറയുന്നു.

ആധുനികഭാരതീയ ശാസ്ത്രീയസംഗീതത്തെ ഹിന്ദുസ്ഥാനി,കർണാടകം എന്നിങ്ങനെ ലളിതമായി തിരിക്കാം.ഉത്തരേന്ത്യ മുതൽ അഫ്ഗാനിസ്ഥാൻ വരെയും നീളുന്ന വലിയൊരു ഭൂപ്രദേശത്തിന്റെ പ്രതിജനഭിന്നങ്ങളായ സംഗീതശൈലികൾ ഹിന്ദുസ്ഥാനിയിലുണ്ട്. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരിക്കുന്ന ശാസ്ത്രീയസംഗീതമാർഗ്ഗമാ‍ണ് കർണ്ണാടകസംഗീതം.

സ്വരം

മനോരഞ്ജകമായ നാദമാണ് സ്വരം.കർണ്ണാടകസംഗീതത്തിൽ ഏഴുസ്വരങ്ങൾ ആണുള്ളത്.സപ്തസ്വരങ്ങൾക്കു യഥാക്രമം ‘സരിഗമപധനി’എന്നു സംജ്ഞകൾ. ഷഡ്ജം,ഋഷഭം,ഗാന്ധാരം,മധ്യമം,പഞ്ചമം,ധൈവതം,നിഷാദം എന്നിങ്ങനെ യഥാക്രമം പ്രസ്തുത സ്വരങ്ങൾക്ക് പേരുകൾ.‌‘സ’മുതൽ ‘നി’വരെ ക്രമത്തിൽ ഉച്ചത്വം കൂടിയിരിക്കും.‌ ‘നി’കഴിഞ്ഞ് വീണ്ടും ‘സ’ആണ്.ഈ രണ്ടാമത്തെ ‘സ’ ആദ്യത്തെ ‘സ’ യുടെ നേരെ ഇരട്ടി ഉച്ചത്വം ഉള്ളതായിരിക്കും.ഇങ്ങനെ ഷഡ്ജം മുതൽ അടുത്ത ഷഡ്ജം വരെയുള്ള എട്ടു സ്വരങ്ങളെ സ്വരാഷ്ടകം എന്നു പറയുന്നു.സ്വരാഷ്ടകത്തിൽ സരിഗമ എന്ന ഭാഗത്തെ പൂർവ്വാംഗം എന്നും പധനിസ എന്ന ഭാഗത്തെ ഉത്തരാംഗം എന്നും പറയുന്നു.

ശ്രുതി

ഷഡ്ജം മുതൽ നിഷാദം വരെ ഉച്ചത്വം കൂടിയാണല്ലോ ഇരിക്കുന്നത്.ഈ ഉച്ചത്വത്തിന്റെ അളവിനെ ശ്രുതി എന്നു പറയുന്നു.അങ്ങനെ,ഋഷഭം ഷ്ഡ്ജത്തേക്കാൾ ശ്രുതി കൂടിയതും ഗാന്ധാരം ഋഷഭത്തേക്കാൾ ശ്രുതി കൂടിയതുമാണ്.

ശ്രുതിയെന്ന പദം വേറെ രണ്ടർത്ഥത്തിൽ കൂടി സംഗീതത്തിൽ പൊതുവേ ഉപയോഗിച്ചുകാണാം.ഒന്നാ‍മതായി,ഒരാൾ ഏതു ധ്വനിയെ ആധാരമാക്കി പാടുന്നുവോ അതിനെ അയാളുടെ ശ്രുതി എന്നു പറയും.രണ്ടാമതായി,ഒരു സ്വരാഷ്ടകത്തിനകത്ത് സ്പഷ്ടമായും പരസ്പരം ഭിന്നമായും കേൾക്കാവുന്ന ധ്വനിവിശേഷങ്ങളെ ‘ശ്രുതികൾ’എന്നു പറയുന്നു.ഇത്തരത്തിലുള്ള ശ്രുതികൾ എത്ര എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും നിലവിലുണ്ട്.ശ്രുതികൾ ഇരുപത്തിരണ്ട് എന്നാണ് പൊതുവേ സ്വീകരിച്ചിട്ടുള്ള അഭിപ്രായം എന്നു മാത്രം പറഞ്ഞു നിർത്താം.


പതിനാറു സ്വരങ്ങളും പന്ത്രണ്ട് സ്വരസ്ഥാനങ്ങളും

ഇരുപത്തിരണ്ടു ശ്രുതികളുടെ അടിസ്ഥാനത്തിൽ ഓരോ സ്വരത്തിനും ശുദ്ധ-വികൃതഭേദമുണ്ടെങ്കിലും ആധുനികസംഗീതസമ്പ്രദായമനുസരിച്ച് സപ്തസ്വരങ്ങളിൽ ഷഡ്ജപഞ്ചമങ്ങൾ ഭേദമില്ലാത്തവയുംമധ്യമം രണ്ടുവിധമായ ഭേദത്തോടു കൂടിയതും,ശേഷിച്ച നാലുസ്വരങ്ങളും മുമ്മൂന്നു ഭേദത്തോടു കൂടിയവയും ആണ്.അങ്ങനെ ആകെ പതിനാറു സ്വരഭേദങ്ങളുണ്ട്.അവ താഴെക്കൊടുക്കുന്നു.

1) ഷഡ്ജം

2) ശുദ്ധഋഷഭം

3) ചതുഃശ്രുതിഋഷഭം

4) ഷട്ശ്രുതിഋഷഭം

5) ശുദ്ധഗാന്ധാരം

6) സാധാരണഗാന്ധാരം

7) അന്തരഗാന്ധാരം

8) ശുദ്ധമദ്ധ്യമം

9) പ്രതിമദ്ധ്യമം

10) പഞ്ചമം

11) ശുദ്ധധൈവതം

12) ചതുഃശ്രുതിധൈവതം

13) ഷട്‌ശ്രുതിധൈവതം

14) ശുദ്ധനിഷാദം

15) കൈശികിനിഷാദം

16) കാകലിനിഷാദം

ഈ പതിനാറ് സ്വരങ്ങളെയും പന്ത്രണ്ട് സ്വരസ്ഥാനങ്ങളിലായി അടുക്കിയിരിക്കുന്നു.സ്വരങ്ങളെക്കുറിച്ചുള്ള സാമാന്യചിത്രം മാത്രമാണിത്.കൂടുതൽ വിശദമായി സ്വരങ്ങളെ പരിചയപ്പെടുന്നത് ഗുണകരമാണ്.

സ്ഥായി സ്വരങ്ങളുടെ നിലയെ സ്ഥായി എന്നു പറയുന്നു.മന്ദ്രം,മധ്യം,താരം എന്നിങ്ങനെ മൂന്നു വിധത്തിലാണു സ്ഥായികൾ.മന്ദ്രസ്ഥായിക്ക് തഗ്ഗുസ്ഥായി എന്നും താരസ്ഥായിക്ക് ഹെച്ചുസ്ഥായി എന്നും പേരുകളുണ്ട്.മന്ദ്രത്തിനു താ‍ഴെ അനുമന്ദ്രം എന്നൊരു സ്ഥായിയും താരത്തിനു മേലെ അതിതാരം എന്നൊരു സ്ഥായിയും പറയുന്നു.സംഗീതകൃതികളിൽ സാധാരണയായി മന്ദ്രപഞ്ചമം മുതൽ താരപഞ്ചമം വരെയാണ് സഞ്ചാരം കാണാറുള്ളത്.

രാഗം ദക്ഷിണാത്യസംഗീതത്തിലെ മർമ്മപ്രധാനമായ ഘടകമാണ് രാഗം.ലോകസംഗീതത്തിന് ഭാരതീയസംഗീതം നൽകിയ ഏറ്റവും വലിയ ഉപഹാരവും രാഗമായിരിക്കും.

“യോ സൌ ധ്വനിവിശേഷസ്തു സ്വരവർണ്ണവിഭൂഷിതഃ

രഞ്ജകോ ജനചിത്താനാം സ രാഗഃ കഥിതോ ബുധൈഃ”

എന്നു സംഗീതരത്നാകരം രാഗലക്ഷണം പറഞ്ഞിട്ടുണ്ട്.ഏതൊരു ധ്വനിവിശേഷമാണോ സ്വരങ്ങളാലും ആരോഹ്യാദികളായ വർണ്ണങ്ങളാലും അലങ്കരിക്കപ്പെട്ട് ശ്രോതാക്കളുടെ മനസ്സിനെ രഞ്ജിപ്പിക്കുന്നത് അതാണു രാഗം എന്നു സാരം.

ജനകം,ജന്യം

രാഗങ്ങളെ ജനകരാഗങ്ങളെന്നും ജന്യരാഗങ്ങളെന്നും രണ്ടാക്കി തിരിക്കാം.ജനകരാഗത്തിനു മേളകർത്താരാഗം,മേളരാഗം എന്നിങ്ങനെയെല്ലാം പേരുകളുണ്ട്. ജനകരാഗങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും.ഒന്നാമതായി ക്രമസമ്പൂർണ്ണമായ ആരോഹണവും അവരോഹണവും ഉണ്ടായിരിക്കും. അതായത് അരോഹണത്തിലും അവരോഹണത്തിലും സരിഗമപധനിസ,സനിധപമഗരിസ എന്നിവ ഈ ക്രമത്തിൽ തന്നെ വക്രത കൂടാതെ ഇരിക്കുന്നുണ്ടാവും. മറ്റൊന്ന് ആരോഹണത്തിലും അവരോഹണഠിലും ഒരേ സ്വരഭേദത്തിന്റെ നിവേശം ഉണ്ടായിരിക്കും എന്നതാണ്.ഉദാഹരണമായി അരോഹണത്തിൽ ശുദ്ധധൈവതമാണെങ്കിൽ, അവരോഹണത്തിലും ശുദ്ധധൈവതം തന്നെ ആയിരിക്കും. മറ്റൊന്ന്,മൂന്നു സ്ഥായിയിലും സഞ്ചാരമുണ്ടായിരിക്കും എന്നതാണ്.

ജനകരാഗങ്ങളിൽ നിന്ന് ഭിന്നമായവ,മേൽ‌പ്പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തവ ജന്യരാഗങ്ങളാണ്.

മേളകർത്താരാഗങ്ങൾ

മേളകർത്താക്കൾ അതേ പേരിലല്ലെങ്കിലും വളരെ പ്രാചീനമായി തന്നെ നടപ്പുള്ളതും,പ്രാചീനഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതുമാണ്.മേളകർത്താരാഗങ്ങളുടെ എണ്ണം ഏറ്റവും ശാസ്ത്രീയമായ ഒരു മുറയിൽ ചിട്ടപ്പെടുത്തി ഒരു പദ്ധതി ആവിഷ്കരിച്ചത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന വെങ്കിടമഖി എന്ന പണ്ഡിതനാണ്.അദ്ദേഹത്തിന്റെ ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥത്തിൽ എഴുപത്തിരണ്ട് മേളകർത്താരാഗങ്ങളെ പരിചയപ്പെടുത്തുന്നു.നാം മുൻപു പരിചയപ്പെട്ട പന്ത്രണ്ട് സ്വരസ്ഥാനങ്ങളും,ഈ പന്ത്രണ്ടു സ്വരസ്ഥാനങ്ങളുമായുള്ള പതിനാറുസ്വരങ്ങളുടെ പരസ്പരചേർച്ചയുമാണ് വെങ്കിടമഖിയുടെ മേളകർത്താപദ്ധതിക്ക് ആധാരമായിട്ടുള്ളത്.സ്വരങ്ങൾ പരസ്പരം ചേരുന്ന,സമന്വയിക്കുന്ന-വിവിധപാറ്റേണുകൾ വിവിധ രാഗങ്ങളാകുന്നു.ഇങ്ങനെ 72 വിധത്തിൽ ചേരുന്ന പാറ്റേണുകൾ ആണ് 72 മേളകർത്താരാഗങ്ങൾ.ഈ മേളകർത്താരാഗങ്ങളെ ഒരു ചക്രത്തിൽ ആറെണ്ണം വീതം പന്ത്രണ്ടു ചക്രങ്ങളിലായി നിവേശിപ്പിച്ചിരിക്കുന്നു.ഈ സംഗീതചക്രം നിങ്ങളിൽ മിക്കവരും കണ്ടു പരിചിതമായിരിക്കും.ഗോവിന്ദാചാര്യരുടെ ‘സംഗ്രഹചൂഡാമണി’ എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന രാഗനാമങ്ങളാണ് ഇപ്പോൾ പ്രചുരപ്രചാരത്തിലുള്ള മേളകർത്താനാമങ്ങൾ.കനകാംബരി മുതൽ രസമഞ്ജരി വരെ നീളുന്ന ആ രാഗസംഘാതം ആണ് നാം ഇന്ന് മേളകർത്താരാഗങ്ങൾ,അഥവാ ജനകരാഗങ്ങൾ എന്നു വിളിച്ചുപോരുന്നത്.

ഏറ്റവും ശാസ്ത്രീയമായ നിലയിൽ സ്വരങ്ങളുടെ ചേർച്ചകൾ നിമിത്തം ഉണ്ടാകാവുന്ന ജനകരാഗങ്ങൾ മേളകർത്താരാഗങ്ങളുടെ നിശ്ചയത്തിലൂടെ ക്ലിപ്തപ്പെടുത്തപ്പെട്ടു.എന്നാൽ ഈ എഴുപത്തിരണ്ടു മേളകർത്താരാഗങ്ങളും ഇപ്പോൾ നിലവിലുള്ളതായി കരുതരുത്.വെങ്കിടമഖിയുടെ കാലത്തുതന്നെ ഇവയിൽ പത്തൊമ്പത് എണ്ണമേ നിലവിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.ജനകരാഗങ്ങൾ ആദ്യമുണ്ടായെന്നും ജന്യരാഗങ്ങൾ അതിൽ നിന്നുണ്ടായതാണെന്നും കരുതേണ്ടതില്ല.വസന്ത,മോഹനം,നീലാംബരി മുതലായ എത്രയോ ജന്യരാഗങ്ങൾ വളരെ പ്രാചീനമായിത്തന്നെ നടപ്പുള്ളതാണ്.

ജന്യരാഗങ്ങൾ മുൻപ് ജനകരാഗങ്ങൾക്കു പറഞ്ഞ ലക്ഷണങ്ങൾക്കു വിരുദ്ധമായ സ്വഭാവങ്ങൾ ഉള്ളവയായിരിക്കും.വർജരാഗങ്ങൾ,വക്രരാഗങ്ങൾ,ഭാഷാംഗരാഗങ്ങൾ മുതലായി അപ്രകാരം ജന്യരാഗങ്ങൾക്ക് നിരവധി വിഭജനങ്ങൾ ഉണ്ട്.
സംഗീതത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനാരംഭിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഇവ.തുടർന്നു വരുന്ന രാഗങ്ങളെക്കുറിച്ചുള്ള പംക്തിയിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.

- വികടശിരോമണി -